വായനക്കൊരിടം !!!

എഴുത്തുകാരെപ്പറ്റി,പുസ്തകങ്ങളെക്കുറിച്ച്, സാഹിത്യവുമായി ബന്ധപ്പെട്ട ലഘുകുറിപ്പുകള്‍ ആണ് വായനാമുറിയില്‍ ഉള്‍പെടുത്തുന്നത്‌. നിങ്ങള്‍ക്കും ഇതില്‍ പങ്കുചേരാം. നിങ്ങളുടെ ഇമെയില്‍, ബ്ലോഗ്‌ അഡ്രെസ്സ് എന്നിവയും മറ്റു വിവരങ്ങളും vaayanamuri@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരു. വിജ്ഞാന സംബന്ധിയായ കുറിപ്പുകളായാതുകൊണ്ട് വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷമേ പോസ്റ്റ്‌ ചെയ്യാവൂ. വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും അപ്പുറത്ത് അറിവ് പങ്കുവെക്കല്‍ എന്ന ഒരേ ഒരു ലക്ഷ്യമാണ്‌ ഈ ശ്രമത്തിനു പിന്നില്‍ എന്നു ഇവിടെ വ്യക്തമാക്കട്ടെ.







Saturday, April 6, 2013

സില്‍വിയാപ്ലാത്തിന്‍റെ മാസ്റ്റര്‍പീസ്‌ ( ശ്രീബാല .കെ. മേനോന്‍ )



മലയാളകഥാലോകത്ത് ഏതാനും കഥകള്‍കൊണ്ടുതന്നെ ശ്രദ്ധേയയായി മാറിയ യുവ എഴുത്തുകാരി ' ശ്രീബാല കെ മേനോന്റെ'  ആദ്യകഥാസമാഹാരമാണ് ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ് ' . 'പുട്ടും കടലയും'  , ' ഗുല്‍മോഹറിനു  കീഴെ'  , ' സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌ ' , ' അഞ്ഞൂറാന്‍'  , ' ശാപമോക്ഷം'  , ' ദാമ്പത്യം'  , ' പെണ്‍ഫ്രണ്ട്സ്' ,  'മായ്ച്ചാലും മായാത്ത പാടുകള്‍'  , ' ബോംബെ ഡ്രീംസ്'  , 'ടോമി അഥവാ ഞാന്‍ ' , ' മായ ലോസ്റ്റ്‌ @hotmail.com'  , എന്നീ പതിനൊന്നു കഥകളാണ് സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍പീസിലുള്ളത്. നര്‍മ്മത്തിന്റെ കണ്ണുകളിലൂടെ പുറത്തേക്കും അകത്തേക്കും നോക്കാന്‍ കഴിയുന്ന സുതാര്യതയാണ് ശ്രീബാല കെ മേനോന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. ഇതില്‍ തന്നെ എന്റെ വായനയെ ഏറെ ആകര്‍ഷിച്ച ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌ ' " പുട്ടും കടലയും " " ഗുല്‍മോഹറിനു കീഴെ " , എന്നീ കഥകളെക്കുറിച്ചാണ് ഇനി പറയുന്നത് .


കുട്ടിക്കാലം  മുതല്‍ക്കുതന്നെ എഴുതിതുടങ്ങി  പ്രശസ്തരാവുകയും  , കൌമാരത്തില്‍ ഒരുപാട് പുരസ്കാരങ്ങളും  കഥാസമാഹാരങ്ങളുമായി  നിറഞ്ഞു നില്‍ക്കുകയും പിന്നീട്  യൌവ്വനത്തില്‍ എഴുത്തില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്യുന്ന കഥാകാരികളുടെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടമാണ് " സില്‍വിയാ പ്ലാത്തിന്റെ മാസ്റ്റര്‍ പീസ്‌ " .  കഥയിലെ കഥാകാരി സ്വപ്നം കണ്ടതുപോലെ ഒരു സാഹിത്യകാരനുമായി ആദര്‍ശ വിവാഹം  കഴിഞ്ഞതിനുശേഷം  ഏതൊരു സാധാരണ സ്ത്രീയെയും പോലെ അവളുടെ  സര്‍ഗ്ഗാത്മകതയും ഭാവനയുമെല്ലാം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തിങ്ങി ഞെരിഞ്ഞു അക്ഷരങ്ങള്‍ ആകാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് . പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന മനോവ്യഥകളുടെ  ഒരു ഹാസ്യാവിഷ്ക്കാരം  കൂടിയാണ്  ' സില്‍വിയാപ്ലാത്തിന്റെ മാസ്റ്റര്‍പീസ്‌'.


പലപ്പോഴും ജോലിക്കും  കുടുംബഭാരത്തിനുമിടയില്‍ വീര്‍പ്പുമുട്ടുമ്പോള്‍  , ആത്മവിശ്വാസത്തോടെ എഴുതുവാനുള്ള കഴിവ് സ്ത്രീകള്‍ക്ക് നഷ്ടമാകുന്നു . സര്‍ഗ്ഗാത്മകയെന്നാല്‍ ജന്മവാസന മാത്രമല്ല , പരിശീലനവും  പ്രോത്സാഹനവും ആവിശ്യമുള്ള ഒരു കാര്യം കൂടിയാണ് . അതില്‍ സാമൂഹിക സാഹചര്യത്തിന് വലിയ പങ്കുണ്ട് . യാത്രയും , വായനയും , സഹപ്രവര്‍ത്തകരുമായുള്ള സംവാദങ്ങളുമെല്ലാം അത്യാവശ്യമാണതിന് - സ്ത്രീകള്‍ക്ക് ഇവയ്ക്കെല്ലാമുള്ള സമയവും സൌകര്യവും പുരുഷന്മാരേക്കാള്‍ എത്രയോ കുറവാണ് .
"  കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ‍  മാസ്റ്റര്‍പീസെഴുതാന്‍ എവിടെയാണ് സമയം...? എന്ന കഥാകാരിയുടെ ചോദ്യം ഈ സാഹചര്യത്തിലാണ് പ്രസക്തമാകുന്നത് .


എഴുത്ത് ഒരു നിയോഗമാണ് . മിക്ക എഴുത്തുകാരും ചെറുപ്രായത്തില്‍ തന്നെ അത് തിരിച്ചറിയുകയും ആ മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുകയും ചെയ്യുന്നു . പിന്നീട് മുന്നോട്ടു പോകാന്‍ കഠിനമായ
ഇച്ഛാശക്തിവേണം . ആണ്‍കുട്ടികളില്‍ ഈ ഇച്ഛാശക്തികൂടുതലായുണ്ടാകുന്നു . കാരണം അവനെ എന്നും പ്രോത്സാഹിപ്പിക്കാന്‍ മാതാപിതാക്കളും സുഹൃത്തുക്കളും ഉണ്ട് . സമൂഹത്തെ ഭരിക്കുന്നത് പുരുഷന്മാരാണ് . വലിയ കര്‍മ്മങ്ങളുടെ ലോകം അവരുടേതാണ് . സ്ത്രീകള്‍ ആ ലോകത്തിന്റെ അരികുപറ്റി കഴിയുന്നവരാണ് . വിവാഹിതയാകുന്നതോടെ ( അയാള്‍ എഴുത്തുകാരന്‍ ആണെങ്കില്‍ കൂടി ) ഭര്‍ത്താവിന്റെ ഒരു നിഴലാകാന്‍ ,ശിഷ്യയാകാന്‍ മാത്രമേ അവളാഗ്രഹിക്കുന്നുള്ളൂ.  ഭാര്യ ചുമതലാബോധമുള്ള ഒരമ്മയും , വീട്ടുകാരിയുമാകാനാണ് അയാളാഗ്രഹിക്കുക . ഭര്‍ത്താവ് ഏതെന്കിലും മണ്ഡലത്തില്‍ വിജയിയാകുന്നത് ഭാര്യ അഭിമാനമായി കരുതുന്നു . എന്നാല്‍ ഭര്‍ത്താവിനേക്കാള്‍ മുകളില്‍ വിജയം നേടാന്‍ അവള്‍ക്കു ഭയമാണ് . അത് ഭര്‍ത്താവിനു രസിച്ചില്ലെന്നു വരാം , അത് കുടുംബത്തെ ആകെ അസ്വസ്ഥമാക്കാം. സ്ത്രീയും പുരുഷനും തമ്മിലുള്ള അസമത്വത്തെ അവള്‍ സ്വാഭാവീകമായി അംഗീകരിക്കുന്നു .  അവള്‍ അനുരഞ്ജനത്തിന് തയ്യാറാകുന്നു . അനുരഞ്ജനം സര്‍ഗ്ഗാത്മകതയുടെ ശത്രു ആണെന്ന് പറയേണ്ടതില്ലല്ലോ .


കഥയിലേ  നായികയും  വിഭിന്നയല്ല .  അതുകൊണ്ടാണ് അവളിങ്ങനെ പറഞ്ഞു വെയ്ക്കുന്നത് , " അദ്ധേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൌകര്യം നൃഷ്ടിക്കാനായി എന്റെ സാഹിത്യപ്രവര്‍ത്തങ്ങള്‍ക്ക് തത്കാലം ഒരു തടയിട്ടു . കഥാപാത്രങ്ങളുടെ മനസ്സിലേക്ക് യാത്രയാകുന്ന ശീലത്തിനു പകരം ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഒരേ ഒരു കഥാപാത്രമായ ഭര്‍ത്താവിന്റെ മനസ്സിലേക്ക് മാത്രം സഞ്ചരിക്കാന്‍ ഞാനെന്റെ മനസ്സിനെ പാകപ്പെടുത്തി . " എഴുതിയേ തീരു , എന്ന തീവ്രാഭിലാഷം ഇല്ലെന്നിരിക്കെ രചനാകൌതുകം അപ്രത്യക്ഷമാകുന്നു . അതിനാല്‍ മാത്രമാണ് കഥാനായിക  " മാസ്റ്റര്‍ പീസ്‌ ആയേക്കാവുന്ന കഥ മനസ്സില്‍ മാത്രം എഴുതുന്നത്‌ ." ഇതെല്ലാം പഴങ്കഥകള്‍ ആണെന്നും നവീന ലോകത്ത് സ്ത്രീക്ക് പുരുഷനു തുല്യമായ സ്ഥാനം ഉണ്ടെന്നും കരുതുന്നവരുണ്ടാകാം . അത്തരക്കാര്‍ക്കുള്ള മറുപടികള്‍  കൂടിയാണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ ശ്രീബാല പറഞ്ഞു വെയ്ക്കുന്നത് .

ഒറ്റനോട്ടത്തില്‍ കാണുന്ന നമ്മുടെ ഈ സമൂഹത്തിനു സമാന്തരമായി മറ്റൊരു ലോകം സ്ഥിതി ചെയ്യുന്നുണ്ട് . കണ്ണീരും , സ്നേഹവും , സന്തോഷവും , കാമവും , പകയും , അസൂയയും , നിരാശയും ഒരിക്കലും സഫലമാകാത്ത മോഹങ്ങളുമുള്ള അവിഹിതങ്ങളുടെ അധോലോകം .  ജീവിതത്തില്‍ ഒരിക്കലെങ്കിലും അങ്ങോട്ട്‌ യാത്ര പോകാത്തവരില്ല ; മനസ്സുകൊണ്ടെങ്കിലും . അങ്ങിനെ അവിഹിതലോകത്തേയ്ക്കുള്ള യാത്രയുടെ  ഹാസ്യാത്മകമായ ആവിഷ്കാരമാണ് " പുട്ടും കടലയും " എന്ന കഥയിലൂടെ കഥാകാരി ആവിഷ്കരിക്കുന്നത് . സമൂഹത്തിന്റെ സദാചാര വേലിക്കെട്ടുകള്‍ ഭയപ്പെടുന്ന , നഷ്ടപ്പെടാന്‍ ഒരുപാടുള്ളതിനാല്‍ രഹസ്യമായി പ്രണയിക്കുന്ന രണ്ടുപേരുടെ കഥയാണിത് . അടുത്ത ജന്മത്തിലെ നിമിഷങ്ങളെ ഭാവനയില്‍ കണ്ടുകൊണ്ട്  ഈ ജന്മത്തിലേ വഴക്കടിക്കുന്ന  രണ്ടുപേരെ രസകരമായി ശ്രീബാല ആവിഷ്കരിച്ചിരിക്കുന്നു .


സമൂഹത്തിന്റെ വിലക്കുകളെയും സദാചാര വഴക്കങ്ങളെയും ലംഘിക്കുന്ന പ്രണയത്തിന്റെ  നാനാര്‍ത്ഥങ്ങള്‍ തേടുന്ന പുതുതലമുറയുടെ നേര്‍കാഴ്ച്ചകളാണ് ' പുട്ടും കടലയും ' എങ്കില്‍ അതിന്റെ വിപരീതമാണ്  '  ഗുല്‍മോഹറിനു കീഴെ ' എന്ന കഥ . ജീവിതത്തില്‍ സായിപ്പിനേയും അവന്റെ സംസ്കാരത്തെയും  അനുകരിച്ചു  പലരുടെ കൂടെയും പലതരത്തില്‍ മനസ്സും ശരീരവും പങ്കുവെച്ച്  , എന്നാല്‍ കല്യാണക്കാര്യം വരുമ്പോള്‍  യാഥാസ്ഥിതിക മനോഭാവം വെച്ച് പുലര്‍ത്തി , പെണ്ണ് കന്യകയായിരിക്കണം   എന്ന് വാശിപ്പിടിക്കുന്ന  ആണത്തമില്ലായ്മയെയാണ് ഈ കഥയില്‍ പരിഹസിക്കപ്പെടുന്നത് .


പെണ്ണെഴുത്തിന്റെതായ പുതുവായനയ്ക്കും  പുതിയ അവബോധത്തിനും  തുടക്കം കുറിക്കുന്നു  ഈ പുസ്തകം . മികച്ച ആശയങ്ങള്‍ വ്യത്യസ്തമായി ആവിഷ്കരിച്ചു ,  ഒരല്പം വായനക്കാരനെ ചിന്തിപ്പിച്ച്  , ചുണ്ടില്‍ ഒരു ചിരി വിരിയിപ്പിക്കാന്‍ കഴിയുന്നിടതാണ് കഥാകാരി വിജയിക്കുന്നത് . മികച്ചവായന സമ്മാനിക്കുന്ന ഇതിലെ കഥകള്‍ ഒരു നഷ്ടം ആകില്ലെന്നുറപ്പ്. മാതൃഭൂമി ബുക്സ്‌ പുറത്തിറക്കിയ  ഈ പുസ്തകത്തിന്‌ എഴുപതു രൂപയാണ് വില .

( ഈ ലക്കം ഇ- മഷിയില്‍ പ്രസിദ്ധീകരിച്ചത് )








4 comments:

  1. ശ്രീബാല കെ മേനോന്‍റെ കഥകള്‍ ചിലതൊക്കെ വായിച്ചിട്ടുണ്ട്. ആമി വളരെ നന്നായിട്ട് എഴുതി കേട്ടോ, അഭിനന്ദനങ്ങള്‍.

    ReplyDelete
  2. പുസ്തകവായനകള്‍ എങ്ങിനെ ആവണമെന്നും, അത് എപ്രകാരം മറ്റുള്ളവരെ അറിയിക്കണമെന്നും പഠിപ്പിച്ചു തരുന്നു......

    ReplyDelete
  3. അവള്‍ അനുരഞ്ജനത്തിന് തയ്യാറാകുന്നു . അനുരഞ്ജനം സര്‍ഗ്ഗാത്മകതയുടെ ശത്രു ആണെന്ന് പറയേണ്ടതില്ലല്ലോ .ആമി വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. വായിക്കാന്‍ സമയക്കുറവാണ്. എങ്കിലും സില്‍ വിയാപ്ലാത്തിന്റെ മാസ്റ്റര്‍ പീസ് ഞാന്‍ വായിച്ചിരുന്നു. വായിക്കുന്നതിനിടക്ക് ഞാന്‍ ഇടക്കിടെ ഗ്രന്ഥകാരിയുടെ ചിത്രത്തിലേക്ക് നോക്കുമായിരുന്നു. ഇടക്കൊരുമ്മ കൊടുത്തു. ചില വാക്കുകള്‍ , വാക്യങ്ങള്‍ , കഥാസന്ദര്‍ഭങ്ങള്‍ ഇവയൊക്കെ അതിന്റെ പാരമ്യതയില്‍ ഇഷ്ടപ്പെടുമ്പോഴാണ് അങ്ങനെ തോന്നാറ്. എന്തായാലും ആമിക്ക് പുസ്തകം വായിക്കാന്‍ ധാരാളം സമയം കിട്ടട്ടെ. വരാം..

    ReplyDelete